മഹാമാരി കാലത്ത് 49 ലക്ഷം ആളുകള്‍ കൂടി രാജ്യത്ത് മരിച്ചു, കാരണം കോവിഡോ?, ചോദ്യവുമായി പഠനറിപ്പോര്‍ട്ട് 

കോവിഡ് മഹാമാരി കാലത്ത് 49 ലക്ഷം ആളുകള്‍ക്ക് കൂടി മരണം സംഭവിച്ചിരിക്കാമെന്ന് പഠനറിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കാലത്ത് 49 ലക്ഷം ആളുകള്‍ക്ക് കൂടി മരണം സംഭവിച്ചിരിക്കാമെന്ന് പഠനറിപ്പോര്‍ട്ട്. കൂടുതല്‍ മരണങ്ങള്‍ കോവിഡ് ബാധിച്ചാകാമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

കോവിഡ് ബാധിച്ച് ഇതുവരെ 4,14,000 പേര്‍ മരിച്ചെന്നാണ് ഔദോഗിക സ്ഥിരീകരണം. കോവിഡ് മഹാമാരി കാലത്ത് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കാണ് വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്പ്‌മെന്റ് പുറത്തുവിട്ടത്. മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും അടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലോകത്ത് കോവിഡ് മരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എന്നാല്‍ പുതിയ പഠന റിപ്പോര്‍ട്ട് രാജ്യവ്യാപകമായി മരണങ്ങളുടെ കണക്കെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് മാരകമായതെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരണം. മെയ് മാസം മാത്രം 1,70,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ ലക്ഷകണക്കിന് ആളുകള്‍ കൂടി മരിച്ചതായാണ് പഠന റിപ്പോര്‍ട്ട് വ്യ്ക്തമാക്കുന്നത്. 

മഹാമാരി കാലത്ത് 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ക്ക് കൂടി മരണം സംഭവിച്ചിരിക്കാമെന്നാണ്‌ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂടുതലായി ഉണ്ടായ മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് പഠനറിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. വിവിധ കാരണങ്ങള്‍ മൂലമുള്ള എല്ലാ മരണവും പഠനവിധേയമാക്കിയിട്ടുണ്ട്. മഹാമാരിക്ക് മുന്‍പുള്ള കാലവുമായി തട്ടിച്ച് നോക്കുമ്പോള്‍ കൂടുതല്‍ മരണം സംഭവിച്ചതായി കാണാമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും യാഥാസ്ഥിതികമായി നോക്കിയാല്‍ പോലും കോവിഡ് ബാധിച്ചുള്ള ഇന്ത്യയിലെ മരണം ആറുലക്ഷത്തിന് മുകളിലായിരിക്കുമെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസിന്റെ അനുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com