കൊൽക്കത്ത: സ്വന്തം പാർട്ടിയിലെ തന്നെ മറ്റൊരു എംഎൽഎയ്‌ക്കെതിരെ ഭീഷണി മുഴക്കി തൃണമൂൽ കോൺഗ്രസ് എംഎൽഎ. പാർട്ടിക്കകത്തെ ഉൾപ്പോര് വ്യക്തമാക്കുന്ന സംഭവമാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഭരത്‌പുർ എംഎൽഎയായ ഹുമയൂൺ കബീറാണ് പാർട്ടി പരിപാടിയ്‌ക്കിടെ രോഷാകുലനായത്. രജിനഗർ എംഎൽഎയായ റബിയുൽ അലം ചൗധരിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
ഇരുവരും തമ്മിൽ കുറേക്കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ് ഭീഷണിയ്‌ക്ക് വഴി വെച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. തനിക്കെതിരേ തിരിഞ്ഞാൽ ഒരു പാഠം പഠിപ്പിക്കുമെന്നും എല്ലൊടിക്കുമെന്നുമായിരുന്നു ഹുമയൂൺ കബീറിന്റെ ഭീഷണി.
'നമ്മൾ ഒരേ പാർട്ടിക്കാരാണ്, വെള്ളത്തിൽ ജീവിക്കുമ്പോൾ മുതലയുമായി യുദ്ധത്തിന് വരരുത്. രജിനഗർ എംഎൽഎയ്‌ക്ക് ധാർഷ്ട്യം ആണ്. എനിക്കെതിരെ തിരിഞ്ഞാൽ ഒരു പാഠം പഠിപ്പിക്കും. എല്ലൊടിക്കും'- കബീർ ഭീഷണി മുഴക്കി.
ധിക്കാരപൂർവമായ പ്രവർത്തിയാണ് കബീറിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി പ്രതികരിച്ചു. പാർട്ടി ഇത്തരം പ്രവൃത്തികൾ അംഗീകരിക്കുന്നില്ലെന്നും കബീറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അദ്ദേഹം പറഞ്ഞു.
മമതാ ബാനർജിയുടെ വിശ്വസ്‌ത പോരാളി എന്ന നിലയിൽ പാർട്ടിയുടെ തീരുമാനം എന്തു തന്നെയായാലും അതിനോട് യോജിക്കുമെന്ന് കബീർ വാർത്താമാധ്യമങ്ങളോടു പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ