ന്യൂഡൽഹി: ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സംശയസ്പദമായ സാഹചര്യത്തിൽ കണ്ട ചൈനീസ് പൗരൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്)യുടെ പിടിയിൽ. ഹാൻ ജുൻവെയാണ് (35) പിടിയിലായതെന്ന് സേന വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയോട് ചേർന്ന അതിർത്തിയിൽ സംശയകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് ഇയാൾ പിടിയിലായത്.
ചൈനീസ് പാസ്‌പോർട്ട്, ബംഗ്ലദേശ് വിസ, ലാപ്‌ടോപ്, മൂന്ന് സിം കാർഡുകൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ പിടിയിലായ ചൈനീസ് പൗരന് ഇംഗ്ലീഷ് അറിയാത്തതിനാൽ മാൻഡറിൻ ഭാഷ അറിയുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
ഹാൻ ജുൻവെ തനിച്ചാണോ അതോ കൂടുതൽ ആളുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചിട്ടുണ്ടോയെന്നും സുരക്ഷാ സേന പരിശോധിക്കുന്നുണ്ട്. ഇയാളുടെ ബംഗ്ലാദേശ് സന്ദർശന ലക്ഷ്യം എന്താണെന്ന് കണ്ടെത്താനും ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുവെന്ന് അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ