ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് യോഗ ഗുരു ബാബാ രാംദേവ്. നേരത്തെ വാക്‌സിനേഷന്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ രാംദേവ് വാക്സിൻ സ്വീകരിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്.
താന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോവിഡിനെതിരെയുള്ള ആധുനിക വൈദ്യ ശാസ്ത്ര ചികിത്സയെയും ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവിന്റെ പരാമര്‍ശം വിവാദമായിരുന്നു.
കോവിഡ് വാക്‌സീന്‍ രണ്ട് ഡോസുകളുടെയും ആയുര്‍വേദത്തിന്റെയും യോഗയുടെയും ഇരട്ട സംരക്ഷണവും നേടുക. ഇവയുടെ ഒരുമിച്ചുള്ള സംരക്ഷണം നേടിയാല്‍ ഒരാൾക്ക് പോലും ജീവൻ നഷ്ടമാവില്ലെന്ന് ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് രാംദേവ് പറഞ്ഞു. അലോപ്പതി ഡോക്ടര്‍മാരെ ബാബാ രാംദേവ് പ്രശംസിച്ചു. കോവിഡ് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയും രാംദേവ് സ്വാഗതം ചെയ്തു. ചരിത്രപരമായ നീക്കമാണ് മോദി നടത്തിയത്.
നല്ല ഡോക്ടര്‍മാര്‍ അനുഗ്രഹമാണ്. അവര്‍ ദൈവദൂതരാണ്. എന്നാല്‍ മോശം കാര്യങ്ങളും ചിലര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും രാംദേവ് പറഞ്ഞു. ഐഎംഎയുടെ എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു സംഘടനക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അത്യാഹിത ചികിത്സ, ശസ്ത്രക്രിയ എന്നിവക്ക് അലോപ്പതിയാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ