കാമുകിക്കൊപ്പം ജീവിക്കാന്‍ തന്ത്രം മെനഞ്ഞു ; നാമക്കല്‍ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് ; കവര്‍ച്ചാനാടകം പൊളിച്ച് പൊലീസ്

ശബരീനാഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ : തമിഴ്‌നാട്ടിലെ യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന് തെളിഞ്ഞു. ആത്തൂര്‍ സ്വദേശിനി ധരണീദേവി (25) യുടെ കൊലപാതകത്തിലാണ് ഭര്‍ത്താവ് ഈറോഡ് സ്വദേശി ശബരീനാഥന്‍ (30) പിടിയിലായത്. 

കാറില്‍ വീട്ടിലേക്കു പോകുമ്പോള്‍ തന്നെയും ഭാര്യയെയും കവര്‍ച്ചാസംഘം ആക്രമിച്ചെന്നും ഗുരുതരമായി പരുക്കേറ്റ ധരണിദേവിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ചെന്നും കാണിച്ച് ശബരീനാഥന്‍ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കുമാരപാളയം, കോട്ടമേട് മേല്‍പാലത്തിലാണ് അക്രമം നടന്നത്. ഭാര്യയുടെ ആഭരണങ്ങളും പണവും കവര്‍ച്ചാസംഘം തട്ടിയെടുത്തതായും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തു നടത്തിയ അന്വേഷണത്തില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. 

ഇതേത്തുടര്‍ന്ന് ശബരീനാഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നു വര്‍ഷം മുന്‍പു വിവാഹിതരായ ധരണിദേവിയും ശബരീനാഥും നിരന്തരം വഴക്കായിരുന്നു. ഇതിനിടെ ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ധരണിദേവി ഒന്നര വയസ്സുള്ള മകനൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറ്റി. 

കഴിഞ്ഞ ആഴ്ച ആത്തൂരിലെ ധരണീദേവിയുടെ വീട്ടിലെത്തിയ ശബരീനാഥന്‍  പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും തന്നോടൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. ഈറോഡിലേക്കു മടങ്ങുന്നതിനിടെ കുമാരപാളയത്തുവച്ച് ധരണിദേവിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം കവര്‍ച്ചാശ്രമമായി മാറ്റിയ ശേഷം കാമുകിക്കൊപ്പം ജീവിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്ന് ശബരീനാഥന്‍ പൊലീസിനോട് വെളിപ്പെടുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com