ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചനകൾ കാണുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ രോഗികളുടെ എണ്ണം കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതായി വ്യക്തമാക്കിയത്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ആറ് സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളില്‍ 50,000 ല്‍ താഴെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.
മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, തെലങ്കാന, ജാര്‍ഖണ്ഡ്, ലഡാക്ക്, ദാമന്‍ അന്‍ഡ് ദീയു, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലും പ്രതിദിന കേസുകകള്‍ തുടര്‍ച്ചയായി കുറയുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ കര്‍ണാടക, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡിഷ, പഞ്ചാബ്, അസം, ജമ്മു കശ്മീര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ വര്‍ധനയുണ്ട്. 26 സംസ്ഥാനങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ