ഹൈദരാബാദ്: ആന്ധ്രയിൽ ഓക്സിജൻ ലഭിക്കാതെ 11 കോവിഡ് രോഗികൾ മരിച്ചു. തിരുപ്പതി സർക്കാർ ആശുപത്രിയിലാണ് സംഭവം. 5 മിനിറ്റ് നേരത്തേക്ക് ഓക്സിജൻ നിലച്ചപ്പോഴാണ് 11 ജീവനുകൾ നഷ്ടമായത്.
തീർന്ന ഓക്സിജൻ സിലിണ്ടറുകൾ മാറ്റാൻ വൈകിയതാണ് മരണങ്ങൾക്ക് ഇടയാക്കിയത്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായിരുന്നില്ലെന്ന് ചിറ്റൂർ കളക്ടർ വ്യക്തമാക്കുന്നു.
ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. മുപ്പതോളം ഡോക്ടർമാർ ഐസിയുവിലേക്ക് ഈ സമയം എത്തിയെങ്കിലും രോഗികളുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്നും കളക്ടർ പറഞ്ഞു. 700 കോവിഡ് രോഗികളാണ് ഇവിടെ ഐസിയുവിലും ഓക്സിജൻ ബെഡ്ഡിലുമായി ഇവിടെ ചികിത്സയിലുള്ളത്.
സംഭവത്തിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ദുഖം രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. സമാനമായ സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ