ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡിസംബറോടെ രാജ്യത്ത് എല്ലാവർക്കും വാക്സിൻ; അഞ്ച് മാസത്തിനുള്ളിൽ 216 കോടി ‍ഡോസ് ഇന്ത്യയിൽ നിർമിക്കും

ഡിസംബറോടെ രാജ്യത്ത് എല്ലാവർക്കും വാക്സിൻ; അഞ്ച് മാസത്തിനുള്ളിൽ 216 കോടി ‍ഡോസ് ഇന്ത്യയിൽ നിർമിക്കും 

ന്യൂഡല്‍ഹി: 216 കോടി കോവിഡ് വാക്സിൻ ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിയിൽ ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ്. വിവിധ കോവിഡ് വാക്‌സിനുകളുടെ നിർമാണവും വിതരണവുമാണ് ഇക്കാലയളവിൽ ലക്ഷ്യമിടുന്നതെന്ന് നീതി ആയോ​ഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി. പൂർണമായി ഇന്ത്യക്കാർക്ക് വേണ്ടിയായിരിക്കും വാക്സിൻ നിർമിക്കുകയെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അവര്‍ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വികെ പോള്‍ പറഞ്ഞു.

റഷ്യയിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ച സ്പുട്‌നിക് വി കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച ആദ്യം മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയിൽ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ കോവിഡ് വാക്‌സിനെന്ന് അറിയപ്പെടുന്ന സ്പുട്‌നിക് പ്രാദേശിക നിര്‍മാണം ജൂലായില്‍ ഇന്ത്യയില്‍ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുക. 

രാജ്യത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലില്‍ സ്പുട്നിക് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക് പുറമെ രാജ്യത്ത് ലഭ്യമാക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11-നാണ് സ്പുട്‌നിക്  വി കോവിഡ് വാക്‌സിന് റഷ്യ ആദ്യമായി അനുമതി നല്‍കുന്നത്. കോവിഡ് 19 നെതിരെ വാക്‌സിന്‍ 91.6 ശതമാനം ഫലപ്രദമാണെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ വ്യക്തമാക്കിയിരുന്നത്. 50 ലധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്പുട്‌നിക് വിയുടെ 750 മില്യണ്‍ (75 കോടി) ഡോസുകള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതിനുള്ള കരാറില്‍ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഒപ്പുവച്ചിട്ടുണ്ട്.

ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് മഹാമാരിക്കെതിരായ വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങിയത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക്  ഡിസിജിഐ അനുമതി നല്‍കി രണ്ടാഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇത്. നിലവില്‍ വാക്‌സിനേഷന്റെ മൂന്നാംഘട്ടമാണ് രാജ്യത്ത് പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാവിലെ വരെ രാജ്യത്ത് 177,214,256 വാക്‌സിന്‍ ഡോസുകള്‍ കുത്തിവച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 1,894,991 ഡോസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കുത്തിവച്ചത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഈ മാസം മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com