'ബാബാ രാംദേവ് രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിച്ചു'- ആരോഗ്യ മന്ത്രി ഹർഷ വർധൻ

'ബാബാ രാംദേവ് രാജ്യത്തെ കോവിഡ് പോരാളികളെ അപമാനിച്ചു'- ആരോഗ്യ മന്ത്രി ഹർഷ വർധൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അലോപ്പതി ചികിത്സാ രീതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് നടത്തിയ പരാമർശങ്ങൾ കോവിഡിനെതിരെ പോരാടുന്നവരെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാംദേവിന്റെ വാക്കുകൾ കോവിഡ് പോരാളികളെ മാത്രമല്ല രാജ്യത്തെ പൗരൻമാരെ കൂടി അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പ്രതികരിച്ചു. 

അലോപ്പതി ചികിത്സ നിരവധി പേരെ രക്ഷിച്ചിട്ടുണ്ടെന്നും രാംദേവിന്റെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം രാംദേവിന് കത്തയച്ചു. 

രാജ്യത്തെ പൗരന്മാര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ദൈവത്തെ പോലെയാണ്. ആ പൗരന്മാരെ കൂടിയാണ് നിങ്ങള്‍ അപമാനിച്ചത്. വിവാദ പരാമര്‍ശത്തില്‍ രാംദേവ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഹര്‍ഷ വര്‍ധന്‍ രാംദേവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 

അലോപ്പതി ചികിത്സ വിവേക ശൂന്യമാണെന്നായിരുന്നു രാംദേവിന്റെ വിവാദ പരാമർശം. അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചതായും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഇതെന്നും അടുത്തിടെ നടന്ന ഒരു പരിപാടിയിലായിരുന്നു രാംദേവിന്റെ വിവാദ പരാമർശനം. 

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നേരത്തെ രംഗത്തുവന്നിരുന്നു. അതേസമയം രാംദേവിന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു പതഞ്ജലി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വിശദമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com