കൊൽക്കത്ത: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്രം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച കേന്ദ്രസർവീസിൽ റിപ്പോർട്ട് ചെയ്യാനാണ് ബന്ദോപാധ്യായയ്ക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്. ന്യൂഡൽഹിയിലെ പേഴ്സണൽ ആൻഡ് ട്രെയ്നിങ് വകുപ്പിലേക്കാണ് മാറ്റം.
യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകന യോഗത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ചീഫ് സെക്രട്ടറിയും വിട്ടു നിന്നിരുന്നു. ഈ യോഗത്തിലേക്ക് അര മണിക്കൂറോളം വൈകിയാണ് ഇരുവരും എത്തിയത്. പശ്ചിമ മിഡ്‌നാപൂരിലെ കലൈകുന്ദ എയർബേസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റ് മാത്രം കൂടിക്കാഴ്ച നടത്തി നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന രേഖ കൈമാറിയതിനുശേഷം ഇവർ മടങ്ങി. ഇതിനുപിന്നാലെയാണ് സ്ഥാനമാറ്റം.
മെയ് 31ന് വിരമിക്കേണ്ടിയിരുന്ന ബന്ദോപാധ്യായക്ക് കോവിഡ് സാഹചര്യം പരിഗണിച്ച് മൂന്ന് മാസത്തേക്കു കൂടി നീട്ടി നൽകിയിരുന്നു. തിങ്കളാഴ്ച സർവീസ് നീട്ടി നൽകികൊണ്ടുള്ള ഉത്തരവ് നൽകിയതിന് പിന്നാലെയാണ് സ്ഥാനമാറ്റം അറിയിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ