ജയ്പൂർ: രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് സത്യപ്രതിഞ്ജ ചെയ്യുന്നത്. വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പുനഃസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. ഹൈക്കമാൻഡിൽ സച്ചിൻ പൈലറ്റ് നടത്തിയ സമ്മർദ്ദമാണ് മന്ത്രിമാരുടെ രാജിക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ മന്ത്രിമാരിൽ ഒരു വിഭാഗം തുടരുമ്പോൾ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയിൽ നിന്നെത്തിയ എംഎൽഎമാരിൽ ചിലരെയും പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് പുനഃസംഘടന. സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് മൂന്ന് പേർ ക്യാബിനെറ്റ് പദവിയിലുണ്ടാകും. രണ്ട് പേർക്ക് സഹമന്ത്രി സ്ഥാനവും നൽകും. പുതിയ മന്ത്രിസഭയിൽ നാല് ദളിത് മന്ത്രിമാർ ഉണ്ടാകും.
പഞ്ചാബ് സർക്കാരിൽ നടപ്പാക്കിയതിന് സമാനമായ ഇടപെടൽ രാജസ്ഥാനിലും നടത്തണമെന്ന ആവശ്യം സച്ചിൻ പൈലറ്റ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സച്ചിൻ പൈലറ്റിൻ്റെ ആവശ്യം മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് അംഗീകരിച്ചതോടെയാണ് മന്ത്രിമാരുടെ രാജിയുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ