കൂടെ താമസിക്കുന്നവര്‍ക്ക് കൂടി ഭക്ഷണം ഉണ്ടാക്കാന്‍ പറ്റില്ല; 27കാരനെ കഴുത്തുമുറിച്ച് കൊന്ന് സഹപ്രവര്‍ത്തകര്‍, അറസ്റ്റ് 

രാജസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ ഫാക്ടറി തൊഴിലാളിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ജയ്പൂര്‍ പൊലീസിന്റെ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 27കാരനായ ജയ് നാരായണ്‍ മീണയെ കൂടെ താമസിക്കുന്ന മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

വിശ്വകര്‍മ്മ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ തൊഴിലാളികളാണ് മരിച്ച ജയ് നാരായണ്‍ ഉള്‍പ്പെടെ നാലുപേര്‍. സംഭവദിവസം ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റുള്ളവര്‍ക്കും കൂടി ഭക്ഷണം ഉണ്ടാക്കാന്‍ തനിക്ക് ആകില്ലെന്ന് ജയ് നാരായണ്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ സഹപ്രവര്‍ത്തകരെ 27കാരന്‍ അസഭ്യം പറഞ്ഞതായും പൊലീസ് പറയുന്നു.

ഇതോടെ കുപിതരായ മൂന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ജയ് നാരായണിനെ കൊലപ്പെടുത്തുകയായിരുന്നു. വാഷ്‌റൂമില്‍ പോയ സമയത്ത് 27കാരനെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ബലംപ്രയോഗിച്ച് പിടിച്ചുനിര്‍ത്തിയ ശേഷം ജയ് നാരായണിന്റെ കഴുത്തുമുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ പ്രത്യേക അന്വേ,ണ സംഘമാണ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com