പട്ന: പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള അധ്യാപകനും അധ്യാപികയുടെ ഭർത്താവും തമ്മിലുള്ള തർക്കം അവസാനിച്ചത് കൈയാങ്കളിയിൽ. ബിഹാറിലാണ് സംഭവം. കൈയാങ്കളിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബിഹാർ തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെ മോത്തിഹാരിയിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ വെച്ചാണ് ഇരുവരും അടികൂടിയത്.
ശിവ്ശങ്കർ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവുമാണ് പരസ്പരം അടികൂടിയത്. ശിവ്ശങ്കർ ഗിരിയും സഹ അധ്യാപികയായ റിങ്കി കുമാരിയും ആദാപുർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തർക്കങ്ങൾ തുടരുന്നുണ്ടെന്നും വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു.
ഇരുവരും അവകാശവാദം ഉന്നയിച്ചതോടെ പ്രശ്നം ഗുരുതരമായി. രണ്ട് പേരോടും യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ചർച്ചയ്ക്ക് എത്തിയപ്പോഴാണ് ഓഫീസിൽ വച്ച് അടിയുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ