'വഴിവിട്ട ബന്ധം' ചോദ്യം ചെയ്തു, ഭര്‍ത്താവിനെ യുവതിയും കാമുകനും പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു ; അറസ്റ്റ്

ഭാര്യയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്പനി ജീവനക്കാരനായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. നാരായണപ്പയുടെ ഭാര്യയും തുംകൂരു ബദ്ദിഹള്ളി സ്വദേശിയുമായ അന്നപൂര്‍ണ (36), സുഹൃത്ത് രാമകൃഷ്ണ (35) എന്നിവരാണ് അറസ്റ്റിലായത്. 

കര്‍ണാടകയിലെ തുംകൂരു ജില്ലയിലാണ് സംഭവം. ഭാര്യയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജയനഗര പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍നിന്ന് വീട്ടിലെത്തിയ നാരായണപ്പ, രഹസ്യബന്ധത്തെച്ചൊല്ലി അന്നപൂര്‍ണ്ണയുമായി വഴക്കിട്ടു. 

വഴക്ക് മൂര്‍ച്ഛിച്ചതോടെ വീട്ടില്‍ കരുതിയിരുന്ന പെട്രോള്‍ അന്നപൂര്‍ണ, നാരായണപ്പയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തി. ഈ സമയം രാമകൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന നാരായണപ്പ സമീപത്തെ അഴുക്കുചാലിലേക്ക് ചാടി. തീയണഞ്ഞശേഷം അഴുക്കുചാലില്‍നിന്ന് കയറാന്‍ ശ്രമിച്ച നാരായണപ്പയെ രാമകൃഷ്ണയും അന്നപൂര്‍ണയും ചേര്‍ന്ന് വീണ്ടും കല്ലുകൊണ്ടടിച്ചു വീഴ്ത്തുകയായിരുന്നു.

നിലവിളികേട്ട് സമീപവാസികളെത്തി നാരായണപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുംകൂരു മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് അന്നപൂര്‍ണ. രഹസ്യബന്ധത്തെച്ചൊല്ലി നാരായണപ്പയും അന്നപൂര്‍ണയും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിന് മൊഴിനല്‍കി. ദമ്പതികള്‍ക്ക് മൂന്നു പെണ്‍കുട്ടികളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com