ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് ഭീഷണി, ഗുലാബ് ഷഹീനായി മാറും; കേരളത്തില്‍ പരക്കെ മഴ, മുന്നറിയിപ്പ്

അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപഥം
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപഥം

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ത്യന്‍ തീരം തൊടില്ലെങ്കിലും ഇതിന്റെ സ്വാധീനഫലമായി കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഗുജറാത്ത് തീരത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദം വരുംമണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമാകാന്‍  സാധ്യതയുണ്ട്. അറബിക്കടലിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഇത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റാണ് ഷഹീന്‍ ചുഴലിക്കാറ്റായി മാറുന്നത്. ഇതിന്റെ സ്വാധീനഫലമായി നാളെ മുതല്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച 
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കനത്തമഴ കണക്കിലെടുത്ത് ജാഗ്രതാനിര്‍ദേശം നല്‍കി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com