ന്യൂഡൽഹി: ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ വഴിയുള്ള കോവാക്സിൻ വിതരണം താൽക്കാലികമായി റദ്ദാക്കി ലോകാരോഗ്യ സംഘടന. ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ആണ് കോവാക്സിൻ നിർമ്മിക്കുന്നത്. മാർച്ച് 14–22 വരെ ഡബ്ല്യുഎച്ച്ഒ കമ്പനിയുടെ ഉൽപ്പാദന കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാക്സിൻ വിതരണം താൽക്കാലികമായി റദ്ദാക്കിക്കൊണ്ട് നിർദേശം ഇറക്കിയിരിക്കുന്നത്.
അതേസമയം വാക്സിന്റെ ഫലപ്രാപ്തിയോ സുരക്ഷാ കാരണങ്ങളോ അല്ല തീരുമാനത്തിനു പിന്നിലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മികച്ച ഉത്പാദന നടപടിക്രമങ്ങൾ പാലിക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കണമെന്നും ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വാക്സീൻ വാങ്ങിയ രാജ്യങ്ങളോടും ഡബ്ല്യുഎച്ച്ഒ നിർദേശിച്ചു.
ഡബ്ല്യുഎച്ച്ഒ മാർഗനിർദേശങ്ങൾ പാലിക്കാനായി വാക്സിൻ ഉൽപ്പാദനം കുറയ്ക്കുകയാണെന്ന് ഭാരത് ബയോടെക് അറിയിച്ചു. വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ നിലനിൽക്കുമെന്നും സുരക്ഷാ കാര്യത്തിലോ ഫലപ്രാപ്തിയിലോ ഈ നടപടി കുഴപ്പമുണ്ടാക്കില്ലെന്നും കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ