ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാര്‍, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ- ബ്രിട്ടന്‍ ധാരണ. ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി.
പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കും. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇത് യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും മോദി വ്യക്തമാക്കി.
യുക്രൈനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അഫ്ഗാനില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണി ഉണ്ടാകരുതെന്നും മോദി ആവശ്യപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരത്തിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ഉയര്‍ത്തിക്കാണിച്ചതായും മോദി പറഞ്ഞു.
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരോട് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മോദിയുമായി ക്രിയാത്മക ചര്‍ച്ചയാണ് നടന്നത്. ബന്ധം ശക്തമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയെത്തിയതായും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ബോറിസ് ജോണ്‍സണും സംയുക്ത പ്രസ്താവന നടത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ