കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നയിച്ച് മോദിയുടെ സഹോദരന്‍ ഡല്‍ഹിയില്‍ 

റേഷന്‍ കട ഉടമകളുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. ദീര്‍ഘകാല ആവശ്യങ്ങളാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ നേതൃത്വത്തില്‍ ജന്ദര്‍ മന്ദറില്‍ ധര്‍ണ. റേഷന്‍ കട ഉടമകളുടെ സംഘടനയായ ആള്‍ ഇന്ത്യ ഫയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷനാണ് ധര്‍ണ സംഘടിപ്പിച്ചത്. സംഘടനയുടെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി. പ്രതിഷേധ മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തിയാണ് ധര്‍ണ. 

റേഷന്‍ കട ഉടമകളുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. ദീര്‍ഘകാല ആവശ്യങ്ങളാണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സംഘടനയുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 

ജീവിത ചെലവും കട നടത്തിപ്പ് ചെലവും വര്‍ധിക്കുന്ന നിലവിലെ സാഹചര്യത്തില്‍, അടിസ്ഥാന വിലയില്‍ കിലോയ്ക്ക് വെറും 20 പൈസ കൂട്ടുന്നത് ക്രൂരമായ തമാശയാണ്. തങ്ങളുടെ സാമ്പത്തിക ദുരിതങ്ങള്‍ അവസാനിപ്പിക്കാനുള്ള ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യ എണ്ണ, പയറുവര്‍ഗ്ഗങ്ങള്‍, എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നു. പശ്ചിമ ബംഗാള്‍ മോഡല്‍ സൗജന്യ റേഷന്‍ വിതരണ സമ്പ്രദായം രാജ്യം മുഴുവന്‍ നടപ്പാക്കണമെന്നും സംഘടന മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിലുണ്ട്. 

അരിയുടെയും ഗോതമ്പിന്റെയും നേരിട്ടുള്ള സംഭരണ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ ഗ്രാമീണ മേഖലയിലെ റേഷന്‍ കട ഡീലര്‍മാരെ അനുവദിക്കണമെന്നു സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിശ്വംഭര്‍ ബസു ആവശ്യപ്പെട്ടു. ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com