ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ 18 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രേറ്റര്‍ നോയിഡയിലെ യാഥാര്‍ത്ഥ് ആശുപത്രിക്കെതിരെയാണ് പരാതി. കളിക്കുന്നതിനിടെ മൂക്കിന് പരിക്കേറ്റ കുട്ടിയുമായി സത്യേന്ദ്ര യാദവാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ മുഖത്ത് പാട് വീഴുമെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് നിര്‍ദേശിക്കുകയായിരുന്നു.
ഓപ്പറേഷന്‍ കഴിഞ്ഞ് വീല്‍ ചെയറില്‍ കുട്ടികളുടെ ഐസിയുവിലേക്ക് കൊണ്ടുവന്ന കുട്ടി പ്രതികരിച്ചില്ലെന്ന് പിതാവ് പറയുന്നു. ഉടന്‍ തന്നെ ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും കുട്ടി ഉടന്‍ സുഖംപ്രാപിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ വരുംമണിക്കൂറുകളിലും കുട്ടി പ്രതികരിച്ചില്ല. ഇക്കാര്യം ഇടയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ നഴ്‌സുമാര്‍ ഇക്കാര്യം ഡോക്ടമാര്‍മാരെ അറിയിക്കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
ജീവന്‍ നിലനില്‍ക്കുന്നു എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഉപകരണങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. പരാതിപ്പെട്ടപ്പോള്‍ മെഷീന്‍ മാറ്റി. എന്നാല്‍ പുതിയതിലും റീഡിങ് രേഖപ്പെടുത്തിയിരുന്നില്ല. രാത്രിയോടെ കുട്ടിയുടെ ചുണ്ട് കറുക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് നഴ്‌സുമാര്‍ ഡോക്ടറെ വിവരം അറിയിച്ചത്. ഉടനെ എത്തിയ ഡോക്ടര്‍മാര്‍ കുട്ടിക്ക് സിപിആര്‍ നല്‍കി. എന്നാല്‍ രാത്രി 9.30 ഓടേ കുട്ടി മരിച്ചതായി പരാതിയില്‍ പറയുന്നു.
മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. വിദഗ്ധ പരിശോധനയില്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ