'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ എന്ന് ഞങ്ങള്‍ ചോദിച്ചിട്ടുണ്ടോ?'; രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് അസം മുഖ്യമന്ത്രി

'പുതിയ കാലത്തിലെ ജിന്നയാണ് രാഹുല്‍ ഗാന്ധി' എന്നാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 'പുതിയ കാലത്തിലെ ജിന്നയാണ് രാഹുല്‍ ഗാന്ധി' എന്നാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അസം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 

'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ?' എന്നും ഹിമന്ത ബിശ്വ ശര്‍മ ചോദിച്ചു. ഉത്തരാഖണ്ഡിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി. 

'1947ല്‍ മുഹമ്മദലി ജിന്ന എങ്ങനെ സംസാരിച്ചോ അതുപോലെയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ഒരുതരത്തില്‍, പുതിയ കാലത്തിലെ ജിന്നയാണ് രാഹുല്‍ ഗാന്ധി.' എന്നും ശര്‍മ പറഞ്ഞു. 

അസം മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ഗുവാഹത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശര്‍മയുടെ കോലം കത്തിച്ചു. 

പ്രസ്താവന വിവാദമായതിന് പിന്നാലെ, ന്യായീകരണവുമായി അസം മുഖ്യമന്ത്രി രംഗത്തെത്തി. ഒരു ഓപ്പറേഷന് പോകുന്നതിന് മുന്‍പ് ഒരുമാസമെങ്കിലും സൈന്യം അവരുടെ പ്ലാനുണ്ടാക്കാന്‍ വേണ്ടി ചെലവഴിക്കും. ഓപ്പറേഷന് ശേഷമാണ് സൈന്യം ഒരു പത്രപ്രസ്താവനയിലൂടെ അത് വെളിപ്പെടുത്തുന്നത്. അതിന് തെളിവ് ചോദിച്ചാല്‍,സൈന്യത്തിന് ഉണ്ടാകുന്ന വേദനയെക്കുറിച്ചാണ് താന്‍ പറഞ്ഞത് എന്നായിരുന്നു ഹിമന്തയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com