ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുനെയില്‍ വച്ചാണ് അന്തരിച്ചത്.
ബജാജിന്റെ വൈവിധ്യവത്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു. രാജ്യം 2001ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
1965ലാണ് ബജാജ് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്തത്. 1986ൽ ഇന്ത്യൻ എയൽലൈൻസ് ചെയർമാന്‍ പദവിയും വഹിച്ചു. 2006 മുതൽ 2010 വരെ രാജ്യസഭാംഗമായിരുന്നു.
1938-ൽ കൊൽക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബജാജ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.
2021 ഏപ്രിൽ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ, ബജാജ് ഓട്ടോയുടെ മറ്റ് പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കൃത്യമായ മേൽനോട്ടത്തിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ