ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തും. ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താൻകോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച(എസ്കെഎം)യുടെ കീഴിലുള്ള 23 കർഷക സംഘടനകൾ പ്രഖ്യാപിച്ചു.
കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് പ്രതിഷേധിക്കാൻ നിർബന്ധിതരാകുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. മോദിയുടെ സമ്മേളനസ്ഥലത്തേക്കുള്ള റോഡുകളിൽ പ്രതിഷേധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും നേതാക്കൾ പറഞ്ഞു.
ജനുവരി അഞ്ചിന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷാ വീഴ്ചയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയാണ് ഇന്ന് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. ഫിറോസ്പുരിൽ കർഷകർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന് 20 മിനിറ്റോളം മേൽപാലത്തിൽ കുടുങ്ങിയ പ്രധാനമന്ത്രിക്കു റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങേണ്ടിവന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ