മുസാഫർനഗർ: ഹെയർസ്റ്റൈലിങ്ങിനിടെ സ്ത്രീയുടെ തലമുടിയിൽ തുപ്പുന്ന വിവാദ വിഡിയോയുടെ പേരിലാണ് പ്രശസ്ത സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് വാർത്തകളിൽ നിറയുന്നത്. ഉത്തർപ്രജേശിലെ മുസാഫർനഗറിൽ ഹബീബ് നടത്തിയ ട്രെയിനിങ് പരിപാടിക്കിടെയായിരുന്നു സംഭവം. വിമർശനങ്ങൾ ഉയർന്നതോടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹമിപ്പോൾ.
സ്റ്റേജിൽ ഒരു സ്ത്രീയെ ഇരുത്തി ഇവരുടെ മുടി സ്റ്റൈൽ ചെയ്ത് കാണിക്കുകയായിരുന്നു ജാവേദ്. മുടി നനയ്ക്കാൻ വെള്ളം ഇല്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാൾ യുവതിയുടെ തലയിൽ തുപ്പിയതെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. തെരുവിലെ ബാർബർ ഷോപ്പിലേക്ക് പോയാലും ഇവിടെ പോകില്ലെന്നാണ് വിഡിയോ കണ്ട പലരും പ്രതികരിച്ചത്. ദേശീയ വനിതാ കമ്മീഷനടക്കം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.
വർക് ഷോപ് നടത്തുമ്പോൾ തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങളാണ് ഇവയെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജാവേദ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജാവേദിന്റെ ക്ഷമാപണം. വർക് ഷോപ് സെഷനുകൾ ഏറെ നീണ്ടുപോകുമ്പോൾ അൽപം നർമം കലർത്താറുണ്ട്. അതിനു വേണ്ടി ചെയ്ത കാര്യമാണതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ