ന്യൂഡൽഹി: നീറ്റ് പിജി പ്രവേശനത്തിലെ മുന്നാക്ക സംവരണ കേസിൽ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ കോടതി കഴിഞ്ഞ രണ്ട് ദിവസം വാദം കേട്ടിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഉത്തരവിറക്കുന്നത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പൊണ്ണ എന്നിവര്‍ അടങ്ങിയ സ്പെഷ്യൽ ബെഞ്ച് രാവിലെ 10:30ക്ക് വിധിപറയും.
മുന്നോക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ ഈ വർഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. അഖിലേന്ത്യാ മെഡിക്കൽ ക്വോട്ട പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണു സത്യവാങ്മൂലം നൽകിയത്. മെഡിക്കൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുൻ ധനസെക്രട്ടറി അജയ്ഭൂഷൺ പാണ്ഡെ അധ്യക്ഷനായ കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ