സുപ്രീം കോടതിയില്‍ കോവിഡ് ആശങ്ക; നാല് ജഡ്ജിമാര്‍ക്ക് രോഗം, 150പേര്‍ നിരീക്ഷണത്തില്‍

ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു ജഡ്ജിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് സൂചന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 150 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു ജഡ്ജിയില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് സൂചന. 

കഴിഞ്ഞദിവസം, രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താനായി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലും രോഗവ്യാപന സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 1,59,632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 40,863 പേര്‍ക്ക് രോഗ മുക്തരായി. 327 പേര്‍ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെയായി 3,623 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 1,009 പേര്‍ക്ക് രോഗം കണ്ടെത്തി. കേരളം അഞ്ചാം സ്ഥാനത്താണ്. 333 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെയായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

നിലവില്‍ 5,90,611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 3,44,53,603 പേര്‍ രോഗ മുക്തരായി. ആകെ മരണം 4,83,790. രാജ്യത്ത് ഇതുവരെയായി 151.58 കോടി ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com