വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനാ കുറ്റമല്ല: ഹൈക്കോടതി

വിവാഹ വാഗ്ദാനം ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: വിവാഹ വാഗ്ദാനം ലംഘിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനാക്കുറ്റമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി.

എട്ടു വര്‍ഷം താനുമായി പ്രണയത്തില്‍ ആയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനെതിരെ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. യുവാവിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി.

യുവാവ് വിവാഹ വാഗ്ദാനം ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം വഞ്ചനയായി കാണാനാവില്ല. അതുകൊണ്ടുതന്നെ ഐപിസി 420 പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ല. വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയാല്‍ മാത്രമേ ഇത്തരമൊരു കുറ്റം നിലനില്‍ക്കൂ. ഈ കേസില്‍ അതു കാണുന്നില്ലെന്ന് കോടതി പറഞ്ഞു. 

യുവാവിനും കുടുംബത്തിനുമെതിരെ 2020 മെയിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതിന് അനുസരിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com