'സിദ്ദു ക്രൂരൻ, പണത്തിനുവേണ്ടി അമ്മയെ ഉപേക്ഷിച്ചു'; ആരോപണവുമായി സഹോദരി സുമൻ 

"പണത്തിന് വേണ്ടിയാണ് നവ്ജ്യോത് സിംഗ് സിദ്ദു എന്റെ അമ്മയെ ഉപേക്ഷിച്ചത്. ഞങ്ങൾക്ക് സിദ്ദുവിൽ നിന്ന് പണമൊന്നും ആവശ്യമില്ല"
നവജ്യോത് സിങ് സിധു /ഫയല്‍ ചിത്രം
നവജ്യോത് സിങ് സിധു /ഫയല്‍ ചിത്രം

ചണ്ഡീഗഢ്:  പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ സഹോദരി സുമൻ തുർ. സിദ്ദുവിനെ 'ക്രൂരനായ വ്യക്തി' എന്നാണ് സുമൻ വിശേഷിപ്പിച്ചത്. വാർദ്ധക്യത്തിൽ പണത്തിനുവേണ്ടി അമ്മയെ ഉപേക്ഷിച്ചെന്നും അവർ ആരോപിച്ചു. ഇന്ന് ചണ്ഡീഗഢിൽ നടത്തിയ പത്രസമ്മേളനത്തിൽ വച്ചാണ് സുമൻ സഹോദരനെതിരെ രം​ഗത്തുവന്നത്. 

1986-ൽ പിതാവിന്റെ മരണശേഷം സിദ്ദു തന്നെ അമ്മയ്‌ക്കൊപ്പം പുറത്താക്കിയെന്നാണ് സുമൻ പറയുന്നത്. 1989-ൽ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് അമ്മ മരിച്ചു. "ഞങ്ങൾ വളരെ ദുഷ്‌കരമായ സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ട്. നാല് മാസമായി എന്റെ അമ്മ ആശുപത്രിയിലായിരുന്നു. ഞാൻ പറയുന്നതിന്റെയെല്ലാം രേഖാമൂലമുള്ള തെളിവുകൾ എന്റെ പക്കലുണ്ട്," സുമൻ പറഞ്ഞു. പെൻഷനു പുറമെ വീടും സ്ഥലവും ഉൾപ്പെടെയുള്ള സ്വത്തുക്കൾ അച്ഛനുണ്ടായിരുന്നു. സ്വത്തിന് വേണ്ടിയാണ് സിദ്ദു തങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചതെന്ന് സുമൻ ആരോപിച്ചു. 

"പണത്തിന് വേണ്ടിയാണ് നവ്ജ്യോത് സിംഗ് സിദ്ദു എന്റെ അമ്മയെ ഉപേക്ഷിച്ചത്. ഞങ്ങൾക്ക് സിദ്ദുവിൽ നിന്ന് പണമൊന്നും ആവശ്യമില്ല," അവർ കൂട്ടിച്ചേർത്തു. 1987 ൽ നൽകിയ അഭിമുഖത്തിൽ അമ്മയുടെയും അച്ഛന്റെയും വേർപിരിയലിനെക്കുറിച്ച് നുണ പറഞ്ഞെന്നും സുമൻ പറയുന്നു. വേർപിരിഞ്ഞുവെന്നതിന് തെളിവ് കൊണ്ടുവരണമെന്നും സുമൻ ആവശ്യപ്പെട്ടു. സിദ്ദുവിനെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഒരു പത്രസമ്മേളനത്തിൽ ഇക്കാര്യം തുറന്നുപറയേണ്ടിവന്നതെന്നും സുമൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com