മക്കൾക്ക് വേണ്ടി പരോളിലിറങ്ങി മുങ്ങി; പന്ത്രണ്ട് വർഷത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് പ്രതി ജയിലിൽ തിരിച്ചെത്തി
മുംബൈ: പരോളിലിറങ്ങി മുങ്ങിയ പ്രതി പന്ത്രണ്ട് വർഷത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് ജയിലിൽ മടങ്ങിയെത്തി. പെൺമക്കളുടെ പഠനത്തിന് വേണ്ടി ഒളിവിൽക്കഴിഞ്ഞ ഇയാൾ മക്കൾ പത്താംക്ലാസിൽ ഉയർന്ന മാർക്കോടെ വിജയിച്ചതിന് പിന്നാലെയാണ് ജയിലിൽ മടങ്ങിയെത്തിയത്.
ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന സഞ്ജയ് തെജ്‌നെ ആണ് മക്കൾക്കുവേണ്ടി ഒളിവിൽക്കഴിഞ്ഞത്. 2003ൽ കൊലപാതകക്കേസിലാണ് അച്ഛനും രണ്ട് സഹോദരന്മാർക്കുമൊപ്പം സഞ്ജയ് അറസ്റ്റിലായത്. 2005 ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ശേഷം ഇയാൾ രണ്ടുതവണ പരോളിലിറങ്ങി. ഇതിനിടെ ശ്രദ്ധ, ശ്രുതി എന്നീ രണ്ട് പെൺമക്കൾ പിറന്നു. മക്കൾ ജനിച്ചതിന് പിന്നാലെ തടവുശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഹൈക്കോടതി നിരസിച്ചു. ഇതോടെയാണ് സഞ്ജയ് ഒളിവിൽപ്പോകാൻ തീരുമാനിച്ചത്.
അത്തവണ പരോളിലിറങ്ങിയ ഇയാൾ ജയിലിൽ മടങ്ങിയെത്തിയില്ല. പ്രിന്റിങ് പ്രസിൽ ജോലിക്കുകയറി. പൊലിസിന്റെ ശ്രദ്ധയിൽ പെടാതെ കുടുംബത്തെ കാണാൻ ഇയാളെത്തുമായിരുന്നു. പത്താം ക്ലാസിലെ പരീക്ഷാ ഫലം വന്നപ്പോൾ ശ്രദ്ധയ്ക്ക് 86 ശതമാനവും ശ്രുതിക്ക് 83 ശതമാനവും മാർക്ക് ലഭിച്ചു. ഇതോടെ ജയിലിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു സഞ്ജയ്. ദീർഘകാലം ഒളിവിൽക്കഴിഞ്ഞതിനാൽ ഇനി ഇയാൾക്ക് പരോളോ മറ്റ് അവധി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് ജയിലധികൃതർ പറഞ്ഞു. സഞ്ജയുടെ മക്കളുടെ പഠനത്തിനായി ചില സംഘടനകൾ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ