നൂപുര്‍ ശര്‍മയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്; 22ന് ഹാജരാവണം 

ജീവനു ഭീഷണിയുണ്ടെന്ന നൂപുര്‍ ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
നൂപുര്‍ ശര്‍മ/ഫയല്‍
നൂപുര്‍ ശര്‍മ/ഫയല്‍

ന്യൂഡല്‍ഹി/മുംബൈ: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍, ബിജെപിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നൂപുര്‍ ശര്‍മയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ സമന്‍സ്. ഈ മാസം 22ന് ചോദ്യം ചെയ്യലിനു ഹാജരാവണം എന്നു നിര്‍ദേശിച്ചാണ് സമന്‍സ്. മൂന്നു കേസുകളാണ് നൂപുര്‍ ശര്‍മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതിനിടെ, ജീവനു ഭീഷണിയുണ്ടെന്ന നൂപുര്‍ ശര്‍മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കരുതല്‍ നടപടിയെന്ന നിലയിലാണ് നൂപുര്‍ ശര്‍മയ്ക്കു സുരക്ഷ നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു.

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്നലെയാണ് നൂപുര്‍ പൊലീസിനു പരാതി നല്‍കിയത്. പരാമര്‍ശത്തിന്റെ പേരില്‍ അപായപ്പെടുത്താനോ അപമാനിക്കാനോ സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

പത്തു ദിവസം മുമ്പ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദിനെ ആക്ഷേപിക്കും വിധം സംസാരിച്ചതിന്റെ പേരില്‍, ദേശീയ വക്താവ് ആയിരുന്ന നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു നടപടി. 

പതിനഞ്ചു രാജ്യങ്ങളാണ് ഇതുവരെ സംഭവത്തെ അപലപിച്ചു രംഗത്തുവന്നത്. ഇറാന്‍, ഇറാഖ്, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ എന്നിവ ബിജെപി നേനതാക്കളുടെ വാക്കുകളെ വിമര്‍ശിച്ചു. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ നൂപുര്‍ ശര്‍മ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com