ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വൈകുന്നരം നാല് മണിക്ക് ഓണ്‍ ലൈനായാകും യോഗം നടക്കുക. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, എം പിമാര്‍, പി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തിലാണ് അടിയന്തരയോഗം ചേരുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുലിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പ്രതിഷേധ മാര്‍ച്ചോടെ ഇഡിക്ക് മുമ്പില്‍ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതി. ഇതിനായുള്ള ഒരുക്കങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. എംപിമാര്‍, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ലോക്‌സഭ, രാജ്യസഭ എം പിമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ മാര്‍ച്ചില്‍ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12 ന് ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ വിരോധത്തില്‍ ഇഡി കേസ് എടുത്തു എന്ന പ്രചാരണം പാര്‍ട്ടി ദേശീയതലത്തില്‍ ശക്തമാക്കും. അതേ സമയം കോവിഡ് ബാധിതയായി ചികിത്സയിലായതിനാല്‍, ഹാജരാകാന്‍ മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.
നാഷനൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ