മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ പടിയിറങ്ങുന്നത് നഗരത്തിന്റെ പേരുകള്‍ മാറ്റാനുള്ള തീരുമാനം എടുത്ത്. ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന കാബിനറ്റ് യോഗത്തിലാണ് നഗരങ്ങളുടെ പേരുമാറ്റം സംബന്ധിച്ച് തീരുമാനമായത്. ഏറെ നാളായി ഈ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും മഹാ വികാസ് അഘാടി സര്‍ക്കാരിന്റെ പതനത്തിന് തൊട്ടു മുന്‍പാണ് ഉദ്ധവ് ഫയലില്‍ ഒപ്പിട്ടത്.
ഔറംഗബാദ്, ഒസ്മാനബാദ് എന്നീ നഗരങ്ങളുടെ പേരുകളാണ് മാറ്റിയത്. ഇനി മുതല്‍ ഈ സ്ഥലങ്ങള്‍ യഥാക്രമം സംഭാജി നഗര്‍, ധാരശിവ് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക.
വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിമാനത്താവളം അന്തരിച്ച കര്‍ഷക നേതാവ് ഡിബി പാട്ടീലിന്റെ പേര് നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
ഔറംഗബാദ്, ഒസ്മാനബാദ് നഗരങ്ങളുടെ പേര് മാറ്റാന്‍ ശിവസേന എംഎല്‍എമാരാണ് നേരത്തെ ആവശ്യപ്പെട്ടത്. എന്നാല്‍ എംവിഡിയിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുടെ എതിര്‍പ്പുണ്ടാകുമോ എന്ന കാരണത്തില്‍ ഇതില്‍ തീരുമാനം എടുക്കാതെ നില്‍ക്കുകയായിരുന്നു.
ഉദ്ധവ് രാജി വയ്ക്കുന്നതിന് തൊട്ടുമുന്‍പ് ഈ നഗരങ്ങളുടെ പേര് മാറ്റാന്‍ തീരുമാനം കൈക്കൊള്ളുന്നത് തങ്ങള്‍ ഇപ്പോഴും ഹിന്ദുത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നു കാണിക്കാനാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പേര് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരാണ് കൈക്കൊള്ളണ്ടത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ