ഉഡുപ്പി: വംശനാശഭീഷണി നേരിടുന്ന കൊമ്പൻസ്രാവ് ഇനത്തിൽപ്പെട്ട മീൻ അബദ്ധത്തിൽ മത്സ്യത്തൊഴിലാളികളുടെ വലയിലായി. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ മാൽപെയിൽ വ്യാഴാഴ്ചയാണ് അപൂർവ്വ ഇനം മത്സ്യം വലയിലായത്. മീനിനെ തിരിച്ചറിയാതെ ലേലത്തിൽ വിറ്റതായാണ് റിപ്പോർട്ടുകൾ.
10 അടി നീളമുള്ള മീൻ ഏകദേശം 250 കിലോഗ്രാം തൂക്കമുള്ളതായിരുന്നു. 'സീ കാപ്റ്റൻ' എന്ന ബോട്ടിലെ തൊഴിലാളികളുടെ വലയിലാണ് മീൻ കുരുങ്ങിയത്. ഫിഷറീസ് വകുപ്പോ വനവകുപ്പ് ഉദ്യോഗസ്ഥരോ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. മംഗലാപുരത്തുനിന്നുള്ള ഒരു വ്യാപാരിയാണ് മീനിനെ വാങ്ങിയത്.
"ഈ മീൻ വിഷമുള്ളതല്ലെങ്കിലും വംശനാശഭീഷണി നേരിടുന്ന ഇനമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യൻ തീരത്ത് ഇവയെ 10 തവണയിൽ താഴെ മാത്രമേ കണ്ടിട്ടുള്ളു", കെയൂ-പിജിസി മറൈൻ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിവകുമാർ ബി എച്ച് പറഞ്ഞു. കടുവയെയോ ആനയെയോ കൊല്ലുന്നതിന് നൽകുന്ന ശിക്ഷയ്ക്ക് സമാനമായ ശിക്ഷ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചേക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ