മകളുടെ മൃതദേഹവുമായി അച്ഛന്‍ നടക്കുന്നതിന്റെ വീഡിയോ ദൃശ്യം
മകളുടെ മൃതദേഹവുമായി അച്ഛന്‍ നടക്കുന്നതിന്റെ വീഡിയോ ദൃശ്യം

ഏഴുവയസുകാരിയുടെ മൃതദേഹം ചുമലിലേറ്റി അച്ഛന്‍ നടന്നത് 10 കിലോമീറ്റര്‍; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; വീഡിയോ

ആംബുലന്‍സ് സൗകര്യം ആശുപത്രി അധികൃതര്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്രയും കിലോമീറ്റര്‍ ദൂരം മകളുടെ മൃതദേഹം അച്ഛന് ചുമലിലേറ്റേണ്ടി വന്നത്.


റായ്പൂര്‍: ഏഴുവയസുകാരിയുടെ മൃതദേഹം ചുമലിലേറ്റി അച്ഛന്‍ നടന്നത് 10 കിലോമീറ്റര്‍. ആംബുലന്‍സ് സൗകര്യം ആശുപത്രി അധികൃതര്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്രയും കിലോമീറ്റര്‍ ദൂരം മകളുടെ മൃതദേഹം അച്ഛന് ചുമലിലേറ്റേണ്ടി വന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ടിഎസ് സിങ് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. താന്‍ ഈ വിഡിയോ കണ്ടതായും ആരുടെയു കരളലിയിക്കുന്നതാണ് ദൃശ്യങ്ങളെന്നും കൃത്യവിലോപം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ വീട്ടുകാര്‍ക്ക് ആംബുലന്‍സ് സൗകര്യം ആശുപത്രി അധികൃതര്‍ ഒരുക്കണമായിരുന്നു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അംദാല സ്വദേശിയായ ഈശ്വര്‍ദാസ് രോഗബാധിതയായ മകള്‍ സുരേഖയുമായി വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെത്തിയത്. ഏഴരയോടെ പെണ്‍കുട്ടി മരിച്ചു. കുട്ടിക്ക് ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടിക്ക് കടുത്ത പനിയായിരുന്നെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുട്ടിക്ക് ആവശ്യമായ ചികിത്സനല്‍കിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏഴരയോടെ മരിച്ചതായി ആര്‍എംഒ ഡോ. വിനോദ് ഭാര്‍ഗവ് പറഞ്ഞു. ആംബുലന്‍സ് എത്തുമെന്ന് കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. 9:20 ഓടെ ആംബുലന്‍സ് എത്തിയെങ്കിലു വീട്ടുകാര്‍ മൃതദേഹവുമായി പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com