കാഠ്മണ്ഡു: കാഠ്മണ്ഡു നിശാക്ലബ്ബിലെ സന്ദര്‍ശനം വിവാദമായതിന് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മതിയാക്കി രാഹുല്‍ ഗാന്ധി കാഠ്മണ്ഡു താഴ്‌വരയിലെ റിസോര്‍ട്ടിലേക്ക് മാറി. തിങ്കളാഴ്ചയാണ് രാഹുല്‍ തന്റെ നേപ്പാളി സുഹൃത്തായ സുമ്‌നിമ ഉദാസിന്റെ വിവാഹപരിപാടിയില്‍ പങ്കെടുക്കുന്നതിനായി കാഠ്മണ്ഡുവിലെത്തിയത്.
സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതിന് പിന്നാലെ രാഹുലും മറ്റു സുഹൃത്തുക്കളും ആഡംബരഹോട്ടലായ ടെറസ് റിസോര്‍ട്ടിലേക്ക് താമസം മാറ്റിയതായി സുരക്ഷാ ഉദ്യഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഹിമാലയത്തിന്റെ കാഴ്ചകള്‍ക്ക് പേരുകേട്ട ഹോട്ടലാണ് ടെറസ് റിസോര്‍ട്ട്. സുംനിയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടെറസ് റിസോര്‍ട്ട്.
തിങ്കളാഴ്ച രാത്രി നിശാക്ലബ്ബില്‍ ഒരു സ്ത്രീക്കൊപ്പം രാഹുലിനെ കണ്ടതിന് പിന്നാലെയാണ് രാഹുലിന്റെ കാഠ്മണ്ഡു സന്ദര്‍ശനം വിവാദമായത്. ഇതിന്റെ വീഡിയോ വ്യാപകമയാി പ്രചരിക്കുകയും ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. രാഹുലിനൊപ്പം നിശാക്ലബ്ബില്‍ കണ്ട സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണെന്നായിരുന്നു ചിലരുടെ ആരോപണം. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്നും ഒപ്പമുള്ളയാള്‍ വധുവിന്റെ ബന്ധുവായിരിക്കാമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാഹുലിന്റെ സന്ദര്‍ശനം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിവാദമായതോടെ രാഹുലിന്റെ സുരക്ഷ നേപ്പാള്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വിവാഹറിസ്പഷ്ന്‍ ഉള്ളതിനാല്‍ അന്നുവരെ രാഹുല്‍ കാഠ്മണ്ഡുവില്‍ തുടരുമെന്നാണ് സൂചന. മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളാണ് സുമ്‌നിമ. കൂടാതെ ന്യൂഡല്‍ഹിയിലെ സിഎന്‍എന്‍ മുന്‍ ലേഖികയായിരുന്നു സുമ്‌നിമ. അതിനിടെയാണ് ഇരുവരും സുഹൃത്തുക്കളായത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ