1.5 അടി വ്യാസം, ലോഹപ്പന്തുകള്‍ ആകാശത്ത് നിന്ന് താഴേക്ക്; പരിഭ്രാന്തരായി നാട്ടുകാര്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിധയിടങ്ങളില്‍ ആകാശത്ത് നിന്ന് ലോഹകഷ്ണങ്ങള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ താഴേക്ക് പതിച്ചതില്‍ പരിഭ്രാന്തരായി നാട്ടുകാര്‍. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങളോ, ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെ ഇന്ധന ടാങ്കിന്റെ അവശേഷിപ്പുകളോ ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖാംബൊലാജ്, ഭാലെജ്, രാംപുര എന്നീ ഗ്രാമങ്ങളിലെ ആളുകളാണ് പുതിയ പ്രതിഭാസത്തില്‍ അമ്പരന്ന് നില്‍ക്കുന്നത്. 1.5 അടി വ്യാസമുള്ള 'ലോഹപന്തുകളാണ്' ആകാശത്ത് നിന്ന് താഴേക്ക് പതിച്ചത്. ലോഹവസ്തുക്കള്‍ ദേഹത്ത് വീണ് ആര്‍ക്കും പരിക്കുപറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
5 മുതല്‍ 6 കിലോ വരെ ഭാരം വരുന്ന ഗോളരൂപത്തിലുള്ള വസ്തുക്കള്‍ ഭൂമിയിലേക്കു വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും ആനന്ദ് ജില്ലാ പൊലീസ് മേധാവി അജിത് രാജിയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേഖലയിലേക്കു വന്ന് ബന്തവസ് ഏര്‍പെടുത്തുകയും ചെയ്തു.
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ നിന്ന് നാല്‍പതു കിലോമീറ്ററും ഗാന്ധിനഗറില്‍ നിന്നു 96 കിലോമീറ്ററും അകലെയാണ് സംഭവം നടന്ന മേഖല. ഭാലെജ്, ഖാംബൊലാജ് എന്നീ സ്ഥലങ്ങള്‍ അഹമ്മദാബാദ് - വഡോദര എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ്. ജനവാസം കുറഞ്ഞ മേഖലകളിലാണ് ലോഹപ്പന്തുകള്‍ വീണത്.
ബഹിരാകാശത്ത് തകര്‍ന്ന് കത്തിനശിച്ച ഉപഗ്രഹത്തിന്റെ കത്താത്ത ഭാഗങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് യാത്ര ചെയ്യുമ്പോള്‍ ഉപഗ്രഹത്തിന്റെ ബാലന്‍സ് കാത്തുസൂക്ഷിക്കുന്ന ബോള്‍ ബെയറിങ്ങുകളാണ് ഇവ. ഇതുറപ്പാക്കാനായി ഫോറന്‍സിക് വിദഗ്ധരുടെയും ഐഎസ്ആര്‍ഒയുടെയും സഹായം പൊലീസ് തേടിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ