മുംബൈ: റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് നവി മുംബൈയിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കൂറ്റൻ ഫ്ലെമിംഗോ ശിൽപ്പം. 10 ആൾ പൊക്കത്തിലാണ് ശിൽപ്പത്തിന്റെ നിർമാണം. ഫ്ലെമിംഗോ നിൽക്കുന്ന സ്റ്റാൻഡ് സഹിതം 61 അടിയാണ് ആകെ ഉയരം. നെരുളിലെ ‘ജ്വൽ ഓഫ് നവി മുംബൈ’ ജലാശയത്തിന് സമീപത്തെ തുറസായ സ്ഥലത്താണ് ശിൽപമുള്ളത്.
നഗര ശുചീകരണത്തിന്റെ ഭാഗമായി നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ ആരംഭിച്ച യജ്ഞത്തിൽ ലഭിച്ച പാഴ് വസ്തുക്കൾ കൊണ്ടാണ് ഇത്രയും ഉയരമുള്ള മനോഹരമായ ഫ്ലെമിംഗോ ശിൽപം നിർമിച്ചത്.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് ബുക്കിലാണ് ശിൽപം സ്ഥാനം പിടിച്ചത്. ആക്രി വസ്തുക്കൾ കൊണ്ട് നിർമിച്ച ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിൽപമെന്ന പേരിലാണ് റെക്കോർഡ്. 1500 കിലോ ലോഹമാണ് ശിൽപത്തിനായി ഉപയോഗിച്ചത്.
വർഷത്തിൽ ഒരു ലക്ഷത്തിലേറെ ഫ്ലെമിംഗോകൾ കാതങ്ങൾ താണ്ടി നവി മുംബൈയിൽ എത്താറുണ്ട്. മുനിസിപ്പൽ കോർപറേഷൻ അടുത്തിടെ ഫ്ലെമിംഗോ സിറ്റിയായി നവി മുംബൈയെ പ്രഖ്യാപിച്ചിരുന്നു. ഫ്ലെമിംഗോ സൗഹൃദ നഗരമെന്ന സന്ദേശം നൽകാനാണ് ശിൽപം സ്ഥാപിച്ചത്.
താനെ ക്രീക്കിനോട് ചേർന്നള്ള ചതുപ്പു നിലങ്ങളിലാണ് ഫ്ലെമിംഗോകൾ കൂട്ടത്തോടെ വന്നിറങ്ങുന്നത്. ദേശങ്ങൾ താണ്ടി ശൈത്യകാലത്താണ് ഇവ മുംബൈയിൽ എത്തിത്തുടങ്ങുക.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ