ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ റോഡരികില്‍ മധ്യവയസ്‌കനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പണം തട്ടിയെടുക്കാനാണ് മധ്യവയസ്‌കനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പണവും കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാകേഷ് കുമാറാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 35കാരനായ നവീനും 22 കാരനായ സന്ദീപും പിടിയിലായത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉത്തര്‍പ്രദേശില്‍ നിന്ന് രാകേഷ് കുമാര്‍ ഡല്‍ഹിയില്‍ എത്തിയത്. മകന്റെ കല്യാണത്തിന് ബന്ധുക്കളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് രാകേഷ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
50,000 രൂപയുമായാണ് രാകേഷ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് തട്ടിയെടുക്കാനാണ് രാകേഷിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. നവീന്റെ കൂടെയാണ് രാകേഷ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച വൈകീട്ട് രാകേഷും നവീനും ചേര്‍ന്ന് മദ്യപിച്ചു. അതിനിടെ ഉടമസ്ഥന്‍ നവീനെ വിളിച്ചു. സന്ദീപിന്റെ വാഹനത്തിന് തകരാര്‍ സംഭവിച്ചുവെന്നും അത് ശരിയാക്കി കൊടുക്കണമെന്നും പറഞ്ഞാണ് ഉടമസ്ഥന്‍ വിളിച്ചത്. ഇതനുസരിച്ച് നവീനും രാകേഷും വാഹനം നന്നാക്കുന്നതിന് വേണ്ടി വസീറാബാദ് പോയി.
ഇവിടെ വച്ച് നവീനും സന്ദീപും ഗൂഢാലോചന നടത്തി രാകേഷിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. പണം തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. രാകേഷിനെ ഇരുവരും ചേര്‍ന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച ശേഷം ഇരുവരും കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ