ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. കടലിന്റെ അടിയില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണത്തില്‍ ഇതിനെ നാഴികക്കല്ലായാണ് വിലയിരുത്തുന്നത്.
മുന്‍കൂട്ടി നിശ്ചയിച്ച ദൂരപരിധി വരെയാണ് ഇന്ന് പരീക്ഷണം നടത്തിയത്. ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ എത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ആണവ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് അരിഹന്ത്. നിലവില്‍ തദ്ദേശീയമായി നിര്‍മ്മിച്ച മൂന്ന് ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ള അന്തര്‍വാഹിനികളാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. അന്തര്‍വാഹിനികളില്‍ നിന്ന് തൊടുക്കാന്‍ സാധിക്കുന്ന ഭൂതല- ഭൂതല മിസൈലുകളായ കെ-15, കെ-4 എന്നിവയാണ് ഇവയില്‍ ക്രമീകരിച്ചിരിക്കുന്നത്. കെ-4ന് 3500 കിലോമീറ്റര്‍ ആണ് ദൂരപരിധി. ചൈനയില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ വരെ ശേഷിയുള്ളതാണ് കെ- 4.
ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ള ആണവ അന്തര്‍വാഹിനികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. അമേരിക്ക, റഷ്യ, യുകെ, ഫ്രാന്‍സ്, ചൈന എന്നിവയാണ് തൊട്ടുമുന്നില്‍. 2009ലാണ് ഐഎന്‍എസ് അരിഹന്ത് നാവികസേനയുടെ ഭാഗമായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ