ഭോപ്പാൽ: സിനിമാ താരങ്ങളായ ശബാന ആസ്മി, നസിറുദ്ദീന്‍ ഷാ, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. അവർ മൂവരും തുക്ഡെ- തുക്ഡെ സംഘത്തിന്റെ ഏജന്റുമാരാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത് സംബന്ധിച്ച് ടെലിവിഷന്‍ അഭിമുഖത്തില്‍ രാജ്യസഭാംഗം കൂടിയായ ശബാന ആസ്മി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നരോത്തം മിശ്രയുടെ പരിഹാസവും വിമര്‍ശനവും.
'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സംഭവങ്ങളില്‍ മാത്രം പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന തുക്‌ഡെ-തുക്‌ഡെ ഗ്യാങ്ങിന്റെ സ്ലീപ്പര്‍ സെല്‍ ഏജന്റുമാരാണ് ശബാന ആസ്മി, നസിറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ എന്നിവരെ പോലെയുള്ളവര്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏതെങ്കിലും പ്രശ്‌നം ഉടലെടുക്കുമ്പോള്‍ മാത്രം നസിറുദ്ദീന്‍ ഷായ്ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ ഭയം ഉണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രം സജീവമാകുന്ന, തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് മടക്കി നല്‍കുന്ന മറ്റൊരു കൂട്ടരുണ്ട്. ഇത്തരക്കാരുടെ തനിനിറം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.'
'രാജസ്ഥാനില്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ടതിനെ കുറിച്ചോ ഝാര്‍ഖണ്ഡില്‍ യുവതിയെ ജീവനോടെ ചുട്ടെരിച്ചതിനെ കുറിച്ചോ ശബാന ആസ്മിയ്ക്ക് യാതൊന്നും പറയാനില്ല. ഇക്കൂട്ടര്‍ ഈ വിഷയങ്ങളില്‍ പ്രതികരിച്ച് കാണാറില്ല. ഇക്കാര്യങ്ങളില്‍ നിന്നുതന്നെ അവരുടെ മാനസികാവസ്ഥ മനസിലാക്കാവുന്നതാണ്. ഇവരെ എങ്ങനെയാണ് സംസ്‌കാര സമ്പന്നരെന്നോ മതേതരരെന്നോ സംബോധന ചെയ്യാന്‍ സാധിക്കുക?'- മിശ്ര ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ