മുംബൈ: ‘അനാഥൻ’ എന്ന വാക്ക് ഉപയോഗിക്കുന്നതിൽ സാമൂഹിക അപമാനമില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. അനാഥരെ വിശേഷിപ്പിക്കാൻ ‘സ്വനാഥൻ‘ എന്ന വാക്ക് ഉപയോഗിക്കാൻ ഉത്തരവിടണമെന്ന് വ്യക്തമാക്കി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
സ്വനാഥ് ഫൗണ്ടേഷനാണ് ഹർജി നൽകിയത്. പക്ഷേ കോടതി ഇത് തള്ളി. ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് മാധവ് ജാംധർ എന്നിവരുടെ ബഞ്ചാണ് ഹർജി തള്ളിയത്.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ നേരത്തേ തന്നെ കരുതൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ നിസഹായനായ, ഇല്ലായ്മയുള്ള കുട്ടിയാണന്ന തോന്നലുണ്ടാകും. സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ സ്വയം പര്യാപ്തതയുള്ള, ആത്മവിശ്വാസമുള്ള കുട്ടിയായി കണക്കാക്കപ്പെടും എന്നായിരുന്നു ഹർജിയിൽ ഉന്നയിച്ച വാദം.
എന്നാൽ, അനാഥൻ എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. അതു മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സാമൂഹിക അപമാനമാകുമെന്ന വാദത്തോടു യോജിക്കുന്നില്ല. അതു മാറ്റേണ്ട ആവശ്യവുമില്ല. സന്നദ്ധ സംഘടനയുടെ പേരായ സ്വനാഥൻ എന്ന വാക്ക് ഉപയോഗിക്കുകയാണോ വേണ്ടതെന്നും ഹർജിക്കാരനോടു കോടതി ചോദിച്ചു.
അനാഥൻ എന്നുപയോഗിക്കുന്നതിൽ എന്ത് അപമാനമാണുള്ളത്. ഇംഗ്ലീഷ് വാക്ക് ഓർഫൻ എന്നാണ്. ഹിന്ദി, മറാഠി, ബംഗാളി ഭാഷയിലൊക്കെ അനാഥൻ എന്ന വാക്കിന്റെ പര്യായം ആണ് ഉപയോഗിക്കുന്നത്. വാക്ക് മാറ്റണമെന്നു പറയാൻ ഹർജിക്കാരൻ ആരാണെന്നും ഭാഷയെക്കുറിച്ച് അയാൾക്ക് എന്തറിയാമെന്നും കോടതി ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ