കല്യാണം കഴിഞ്ഞിട്ട് 11 വര്‍ഷം; കുട്ടികള്‍ ഉണ്ടാവാത്തതിന്‌ പതിവായി കളിയാക്കി; അച്ഛനെ യുവാവ് തൂമ്പ കൊണ്ട് അടിച്ചുകൊന്നു

ശല്യം സഹിക്കാനാവാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന തൂമ്പയെടുത്ത് പിതാവിനെ അടിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂര്‍: കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ തന്നെയും ഭാര്യയെയും നിരന്തരം കളിയാക്കിയിരുന്ന അച്ഛനെ മകന്‍ തൂമ്പ കൊണ്ട് അടിച്ചുകൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം. മകന്‍ ഖേലന്‍ദാസിന്റെ ആക്രമണത്തില്‍ ദേവ്പൂര്‍ ഗ്രാമത്തില 55കാരനായ ശിവനാരായണ്‍ സത്‌നാമിയാണ് കൊല്ലപ്പെട്ടത്. 

മകന്റെ അടിയേറ്റ് സാരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് പതിനൊന്നുവര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ സത്‌നാമി മകനെയും ഭാര്യയെയും നിരന്തരമായി കളിയാക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മകന്‍ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ്  പൊലീസ് പറയുന്നത്.

കുട്ടികള്‍ ഉണ്ടാവാത്തതിന്റെ പേരില്‍ ബുധനാഴ്ച മരുമകള്‍ സംഗീതയെ സത്‌നാമി കളിയാക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയത്ത് ഖേലനും വീട്ടിലുണ്ടായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന തൂമ്പയെടുത്ത് പിതാവിനെ അടിക്കുകയായിരുന്നു. അടിയേറ്റ് ബോധംകെട്ടുവീണ സത്‌നാമിയെ ഉടന്‍തന്നെ സംഗീതയും അയല്‍വാസികളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ധംതാരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com