ന്യൂഡല്‍ഹി: ചാറ്റിങ് നിർത്തിയതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ വെടിയുതിർത്ത കേസിൽ രണ്ട് പേർ പിടിയിൽ. ഡൽഹിയിലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് ബോബി, പവന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം അരങ്ങേറിയ രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരും പിടിയിലായിരിക്കുന്നത്.
എന്നാൽ വധശ്രമം ആസൂത്രണം ചെയ്ത അര്‍മാന്‍ അലി ഇപ്പോഴും ഒളിവിലാണ്. സംഘത്തിലെ പ്രധാനിയായ ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
അര്‍മാന്‍ അലിയുമായി പെണ്‍കുട്ടി ചാറ്റിങ് നിര്‍ത്തിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍മാനും പെണ്‍കുട്ടിയും പരിചയമുണ്ട്. എന്നാല്‍ ആറ് മാസം മുമ്പ് പെണ്‍കുട്ടി ഇയാളുമായുള്ള ചാറ്റിങ് നിര്‍ത്തി. മെസേജുകള്‍ക്ക് പ്രതികരിക്കാതായി. ഇതോടെയാണ് അര്‍മാന്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ഡല്‍ഹി സംഘം വിഹാര്‍ മേഖലയില്‍ വെച്ച് 16കാരിക്ക് വെടിയേറ്റത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.
വെടിയുതിര്‍ത്ത ഉടന്‍ പ്രതികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ചുമലില്‍ വെടിയേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണെന്നും അപകടനില തരണം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ