12-ാം തവണയും കോവിഡ് വാക്‌സിനെടുക്കാന്‍ എത്തി; കൈയോടെ പിടികൂടി, അന്വേഷണം 

ബ്രഹ്മദേവ് മണ്ടലാണ് തനിക്ക് 11 തവണ കോവിഡ് വാക്‌സിന്‍ ലഭിച്ചതായി അവകാശവാദം ഉന്നയിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: രാജ്യത്ത് കോവിഡിനെതിരായ വാക്‌സിന്റെ ആദ്യ ഡോസ് പോലും എടുക്കാത്ത നിരവധിപ്പേരുണ്ട്. അതിനിടെ ബിഹാറില്‍ നിന്നുള്ള 84കാരന്റെ അവകാശവാദം കേട്ട് ഞെട്ടിരിക്കുകയാണ് അധികൃതര്‍. 11 തവണ വാക്‌സിനെടുത്തു എന്നാണ് 84കാരന്‍ അവകാശപ്പെട്ടത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

മധേപുര ജില്ലയിലാണ് സംഭവം. ബ്രഹ്മദേവ് മണ്ടലാണ് തനിക്ക് 11 തവണ കോവിഡ് വാക്‌സിന്‍ ലഭിച്ചതായി അവകാശവാദം ഉന്നയിച്ചത്. 12-ാമത്തെ തവണ വാക്‌സിനെടുക്കാന്‍ വന്നപ്പോള്‍ ബ്രഹ്മദേവ് പിടിയിലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് അദ്ദേഹം. നിരവധി തവണ വാക്‌സിനെടുത്തതായും അത് തന്റെ ശരീരത്തിന് പ്രയോജനം ചെയ്തതായും 84കാരന്‍ പറയുന്നു. ഓരോ തവണയും വാക്‌സിനെടുക്കുമ്പോഴും കൂടുതല്‍ ഗുണഫലങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് വീണ്ടും വാക്‌സിനെടുക്കാന്‍ മുതിര്‍ന്നതെന്നും അദ്ദേഹം തുറന്നുപറഞ്ഞു. 

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ആദ്യ വാക്‌സിനെടുത്തത്. തുടര്‍ന്ന് മാര്‍ച്ച്, മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി തുടര്‍ന്നും വാക്‌സിനെടുത്തു എന്നാണ് ബ്രഹ്മദേവ് പറയുന്നത്. സെപ്റ്റംബറില്‍ മാത്രം മൂന്ന് തവണയാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ഡിസംബര്‍ 30നാണ് 11-ാമത്തെ തവണ വാക്‌സിനെടുത്തത്. എട്ടുതവണ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് വാക്‌സിന്‍ സ്വീകരിച്ചത്. വോട്ടര്‍ ഐഡി കാര്‍ഡും ഭാര്യയുടെ ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് മൂന്ന് തവണ വാക്‌സിന്‍ എടുത്തത്. എങ്ങനെയാണ് ഇത്രയുമധികം വാക്‌സിന്‍ 84കാരന്‍ സ്വീകരിച്ചത് എന്നറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സിവില്‍ സര്‍ജന്‍ പ്രതാപ് ഷാഹി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com