ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം 28 വരെ നീട്ടി. രാജ്യത്തെ 407 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടിപിആര്‍) 10 ന് മുകളിലാണ്. സ്ഥിതി വിലയിരുത്താനായി തെക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ചര്‍ച്ച നടത്തും.
സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യമന്ത്രി വിലയിരുത്തും. വാക്‌സിനേഷന്‍ നിരക്ക്, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവയും പരിശോധിക്കും.
ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ സ്തിതിഗതികളാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേന്ദ്രമന്ത്രി വിലയിരുത്തുക.
മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
407 ജില്ലകളില്‍ ടിപിആര്‍ 10 ന് മുകളിലാണ് എന്നത് അതീവ ഗൗരവകരമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ