ന്യൂഡല്‍ഹി: കൈയിലെ പണം തീര്‍ന്നതിനെ തുടര്‍ന്ന് വീട്ടുകാരെ കബളിപ്പിച്ച് സ്വയം തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി അമേരിക്കന്‍ യുവതി. തന്നെ ആരോ റാഞ്ചിയെന്നും ഉടന്‍ പണം അയച്ച് മോചിപ്പിക്കണമെന്നും യുവതി വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. നൈജീരിയന്‍ സ്വദേശിയായ കാമുകന്റെ സഹായത്തോടെയായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്.
ക്ലോ മാഗ്ലിന്‍ എന്ന യുവതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മെയ് മൂന്നിനാണ് ഡല്‍ഹിയിലെത്തിയത്. അമേരിക്കന്‍ ബിരുദധാരിയായ ഇവര്‍ വാഷിങ് ടണ്‍ ഡിസിയിലാണ് താമസമെന്നും പിതാവ് മുന്‍ സൈനികോദ്യോഗസ്ഥനാണെന്നും പൊലീസ് പറഞ്ഞു.
ജൂലായ് ഏഴിനാണ് താന്‍ സുരക്ഷിതയല്ലെന്നും തന്നെ ഒരാള്‍ മര്‍ദ്ദിച്ചിക്കുകയും ചെയ്താതായി യുവതി പൊലീസിനെ വിളിച്ചറിയിച്ചത്. എന്നാല്‍ താന്‍ എവിടെയാണെന്ന് പറയാന്‍ യുവതി തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.
ജൂലായ് പത്തിന് യുവതി യുഎസിലുള്ള അമ്മയെ വീഡിയോ കോള്‍ വിളിച്ച് തന്നെ തട്ടിക്കൊണ്ടുപോയ കാര്യം അറിയിക്കുകയായിരുന്നു. മകളുടെ ജീവന്‍ അപകടത്തിലാണെന്ന് മനസിലാക്കിയ യുവതിയുടെ അമ്മ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എംബസി കേസ് ഡല്‍ഹി പൊലീസിന് കൈമാറുകയും ചെയ്തു.
പൊലീസ് യുവതിയുടെ വിലാസം സംഘടിപ്പിച്ച് അന്വേഷണം നടത്തിയെങ്കിലും ഗ്രേയിറ്റര്‍ നോയിഡയിലെ ഹോട്ടലില്‍ അത്തരത്തില്‍ ഒരാള്‍ താമസിച്ചതായി വിവരം ലഭിച്ചില്ല. അന്വേഷണനിടെ യുവതി മറ്റൊരാളുടെ വൈഫൈ ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തി. അതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുരുഗ്രാമില്‍ താമസിക്കുന്ന യുവതിയുടെ കാമുകനായ നൈജീരിയന്‍ പൗരനിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് യുവതിയുടെ വിവരങ്ങള്‍ ഇയാള്‍ പൊലീസിന് കൈമാറി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡല്‍ഹിയിലെത്തി പണം തീര്‍ന്നതിന് പിന്നാലെയാണ് താനും കാമുകനും ചേര്‍ന്ന് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നും മാതാപിതാക്കളില്‍ നിന്ന് പണം തട്ടലായിരുന്നു ലക്ഷ്യമെന്നും യുവതി പൊലീസിനോട് സമ്മതിച്ചു. ഫെയ്‌സ്് ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച യുവതി കാമുകനായ ഒകോറോയ്ക്കൊപ്പം താമസിക്കാനാണ് ഇന്ത്യയിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ