സര്‍ജു, ഫോട്ടോ: ട്വിറ്റർ
സര്‍ജു, ഫോട്ടോ: ട്വിറ്റർ

മറ്റൊരാളെ വിവാഹം ചെയ്യുന്നതിലുള്ള പക, പൊട്ടിത്തെറിച്ച ഹോം തിയറ്ററില്‍ സ്‌ഫോടക വസ്തു; നവവരന്റെ മരണത്തില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍ 

ഛത്തീസ്ഗഡില്‍ വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

റായ്പുര്‍: ഛത്തീസ്ഗഡില്‍ വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വധുവിന്റെ മുന്‍ കാമുകന്‍ സര്‍ജുവാണ് പിടിയിലായത്. കാമുകി മറ്റൊരാളെ വിവാഹം ചെയ്യുന്നതിലുള്ള പകയാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

കബീര്‍ധാമിലാണ് സംഭവം. ഹോം തിയറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് സര്‍ജു വിവാഹസമ്മാനമായി നല്‍കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. വിവാഹത്തിന് സമ്മാനമായി ലഭിച്ച ഹോംതിയേറ്റര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയിലാണ് കബീര്‍ധാം സ്വദേശിയായ ഹേമേന്ദ്ര മെരാവി(22) സഹോദരന്‍ രാജ്കുമാര്‍(30) എന്നിവര്‍ മരിച്ചത്. 

ഏപ്രില്‍ ഒന്നാം തീയതിയായിരുന്നു ഹേമേന്ദ്രയുടെ വിവാഹം. വിവാഹചടങ്ങിനിടെ ലഭിച്ച സമ്മാനമായിരുന്നു ഹോം തിയറ്റര്‍. എന്നാല്‍ കഴിഞ്ഞദിവസം ഇത് പ്രവര്‍ത്തിപ്പിച്ച ഉടന്‍ തന്നെ വന്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. അപകടത്തില്‍ ഹേമേന്ദ്ര തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജ്കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പൊട്ടിത്തെറിയില്‍ വീട്ടിലെ മുറിയിലെ ചുമരും മേല്‍ക്കൂരയും തകര്‍ന്നിരുന്നു. അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഹോം തിയറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ഇതോടെ വിവാഹത്തിന് സമ്മാനം നല്‍കിയവരെ കേന്ദ്രീകരിച്ചായി അന്വേഷണം. 

ഇതില്‍നിന്നാണ് നവവധുവിന്റെ മുന്‍കാമുകനാണ് ഹോംതിയേറ്റര്‍ സമ്മാനിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയതപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com