ചെന്നൈ: തമിഴ്നാട്ടിൽ നീണ്ട പോരിനൊടുവിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ആർ എൻ രവി ഒപ്പിട്ടു. റമ്മി കളിച്ചാൽ മൂന്ന് മാസം തടവും, 5000 രൂപ പിഴയും വിധിക്കും. നിയമസഭ രണ്ടുവട്ടം പാസാക്കിയ ബിൽ ഗവർണർ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിൽ ഇന്ന് മാസങ്ങളായി അംഗീകാരം നൽകാതെ വച്ചിരുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു.
സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് കഴിഞ്ഞ വർഷം സെപ്റ്റംബർ 26നാണ് തമിഴ്‌നാട് മന്ത്രിസഭ അംഗീകാരം നൽകിയത്. റമ്മിയടക്കമുള്ള ഓൺലൈൻ ചൂതാട്ടങ്ങളിൽ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാർ ജീവനൊടുക്കുന്നത് തമിഴ്നാട്ടിൽ പതിവായതോടെയായിരുന്നു ഇത്. ഒക്‌ടോബർ ഒന്നിന് ഗവർണർ ഓർഡിനൻസിന് അംഗീകാരം നൽകി. തുടർന്ന് ഒക്‌ടോബർ 19ന് തമിഴ്‌നാട് നിയമസഭ ഓൺലൈൻ ചൂതാട്ടനിരോധന ബിൽ ഏകകണ്ഠമായി പാസാക്കി. പക്ഷേ മാസങ്ങളോളം ബില്ലിൽ ഒപ്പിടാതിരുന്ന ഗവർണർ ഇങ്ങനെയൊരു നിയമം നിർമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കാട്ടി ബിൽ തിരിച്ചയക്കുകയും ചെയ്തു.
ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവൻ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ന് ബില്ലിൽ ഗവർണർ ഒപ്പിട്ടത്. പ്രമേയം പാസാക്കി മണിക്കൂറുകൾക്കുള്ളിൽ ഓൺലൈൻ റമ്മി നിരോധന ബില്ലിന് ഗവർണർ അംഗീകാരംനൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ