ന്യൂഡൽഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുക. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ബട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.
സ്ത്രീയും പുരുഷനും വിവാഹം ചെയ്താൽ ലഭിക്കുന്ന നിയമപരിരക്ഷ സ്വവർഗ വിവാഹം ചെയ്യുന്നവർക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ. സ്വവർഗ പങ്കാളികൾ, സാമൂഹ്യപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങി നിരവധി പേർ നൽകിയ 20ലധികം ഹർജികൾ ആണ് ബെഞ്ച് പരിഗണിക്കുക. അഡ്വ. അരുന്ധതി കട്ജ്ജുവാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക.
അതേസമയം, സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിർത്ത് കേന്ദ്രസർക്കാർ രണ്ടുതവണ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹർജികൾക്ക് പിന്നിൽ നഗരകേന്ദ്രീകൃത വരേണ്യ വർഗ്ഗമാണെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. നിയമനിർമ്മാണ സഭകളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും രാജ്യത്തെ മതവിഭാഗങ്ങളെയടക്കം കണക്കിലെടുത്തേ വിഷയത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം പറയുന്നു. കേന്ദ്ര ബാലാവകാശ കമ്മിഷനും സുപ്രീംകോടതിയില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ