മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകി, ഭർത്താവിനോട് മിണ്ടാൻ 'അനുമതി'; വീട്ടിൽ നിന്ന് തല്ലിയിറക്കിയതിൽ അമ്മായിയമ്മയ്ക്കെതിരെ പരാതി
അഹമ്മദാബാദ്: ഗുജറാത്തിൽ മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ ഭർത്താവും വീട്ടുകാരും വീട്ടിൽ നിന്ന് തല്ലിയിറക്കിയതായി 29കാരിയുടെ പരാതി. ഒരുവർഷം മുൻപ് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഉപേക്ഷിച്ചതായി കാണിച്ചാണ് 29കാരി പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
നവ് രംഗ് പുരയിലാണ് സംഭവം. 2022 ജനുവരി 23നായിരുന്നു യുവതിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് അധികം നാളുകൾ ആകുന്നതിന് മുൻപ് തന്നെ സ്ത്രീധനത്തെ ചൊല്ലി അമ്മായിയമ്മ വഴക്കുകൂടാൻ തുടങ്ങിയതായി പരാതിയിൽ പറയുന്നു. കൊണ്ടുവന്ന സ്ത്രീധനം പോര എന്ന് പറഞ്ഞ് പതിവായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.
സംഭവദിവസം മാങ്ങ ജ്യൂസ് ഉണ്ടാക്കാൻ അമ്മായിയമ്മ ആവശ്യപ്പെട്ടു. വീട്ടുകാർക്ക് എല്ലാവർക്കും തികയുന്ന തരത്തിൽ മാംഗോ ജ്യൂസ് തയ്യാറാക്കാനാണ് ആവശ്യപ്പെട്ടത്. ബാത്ത്റൂമിൽ പോയി വന്ന ശേഷം മാംഗോ ജ്യൂസ് ഉണ്ടാക്കാമെന്ന് 29കാരി പറഞ്ഞു. ഇതിൽ കോപാകുലയായ അമ്മായിയമ്മ തന്നെ അസഭ്യം പറയാൻ തുടങ്ങി. തുടർന്ന് മർദ്ദിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. ഇനി വീട്ടിൽ കയറിപ്പോകരുതെന്നും ആക്രോശിച്ചു. ഭർത്താവും മറ്റു ബന്ധുക്കൾ ഒന്നും പ്രതികരിക്കാതെ മൂകസാക്ഷികളായി നോക്കി നിന്നതായും പരാതിയിൽ പറയുന്നു.
നേരത്തെ അനുമതിയില്ലാതെ ഭർത്താവിനോട് മിണ്ടാനും ഭക്ഷണം പാചകം ചെയ്യാനും അമ്മായിയമ്മ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. മാസങ്ങൾക്ക് മുൻപ് വിവാഹമോചനത്തിന് അപേക്ഷിക്കുമെന്ന് ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തി. പിന്നാലെയാണ് ഗാർഹിക പീഡനം ആരോപിച്ച് ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പരാതി നൽകിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ