മുംബൈ: മഹാരാഷ്ട്രയില്‍ കാമുകിയുടെ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു. ഗുരുതരമായി പൊള്ളലേറ്റ പതിനഞ്ച് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുനെ ജില്ലയില്‍ ഏപ്രില്‍ ആറിനാണ് സംഭവം. കാമുകിയുമായി അവിഹിത ബന്ധം തുടരുന്ന യുവാവ് ആണ് കുഞ്ഞിനെ ബക്കറ്റിലെ തിളച്ച വെള്ളത്തില്‍ മുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കേ, 12-ാമത്തെ ദിവസമാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുട്ടി മരിച്ചത്. കുട്ടി മരിച്ച് രണ്ടുദിവസത്തിന് ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കാമുകി വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. കാമുകി വിവാഹത്തിന് തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കുട്ടി അബദ്ധത്തില്‍ തിളച്ച വെള്ളത്തില്‍ വീണതാണെന്നാണ് യുവാവ് പൊലീസിന് ആദ്യം നല്‍കിയ മൊഴി.
എന്നാല്‍ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന കാമുകിയുടെ സഹോദരി നടന്ന സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. കാമുകിയുടെ സഹോദരിയെ യുവാവ് ഭീഷണിപ്പെടുത്തിയത് കാരണമാണ് തുടക്കത്തില്‍ തന്നെ നടന്ന കാര്യം പറയാതിരുന്നതെന്നും പൊലീസ് പറയുന്നു. കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് നടന്ന കാര്യം പറയാന്‍ കാമുകിയുടെ സഹോദരി തയ്യാറായത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ